ബെലഗാവി: വിദ്വേഷപ്രസംഗങ്ങൾ തടയാനുള്ള ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ഇന്നലെ കർണാടക നിയമസഭ പാസാക്കി.
ദി ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് പ്രിവൻഷൻ ബിൽ (വിദ്വേഷപ്രസംഗവും വിദ്വേഷ കുറ്റകൃത്യങ്ങളും തടയാനുള്ള ബിൽ) പ്രകാരം ഏഴ് വർഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ഈ മാസം നാലിന് മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ സഭയിൽ അവതരിപ്പിച്ചത് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ്.
കുറ്റകൃത്യം ആവർത്തിച്ചാലുള്ള ശിക്ഷ പത്തിൽനിന്ന് ഏഴ് വർഷത്തിലേക്ക് കുറച്ചിട്ടുണ്ട്. ‘വിദ്വേഷപരമായ ഉള്ളടക്കം ഉണ്ടാക്കുകയോ മറ്റുള്ളവർ കാണുന്ന തരത്തിൽ, ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ വെറുപ്പോ ശത്രുതയോ ഉളവാക്കുന്ന തരത്തിൽ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ പ്രചരിപ്പിക്കുകയോ’ ചെയ്യുന്നതാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്.
തീരദേശ കർണാടക വിദ്വേഷത്തിൽ കത്തുകയാണെന്ന് നഗരവികസന മന്ത്രി ബൈരതി സുരേഷ് ചർച്ചയ്ക്കിടയിൽ പറഞ്ഞപ്പോൾ, മേഖലയിലെ ബിജെപി എംഎൽഎമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.